തോമസ് ചാഴികാടന്‍ പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതിന്റെ സൂചനയുമായി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി. തനിക്ക് കഴിയാവുന്ന സമയത്തെല്ലാം സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും പി ജെ ജോസഫ് പറഞ്ഞു.കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിനായി എത്തും. കഴിഞ്ഞ കാര്യങ്ങളെല്ലാം പോകട്ടെയെന്നും കോട്ടയം,ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശ്രമം പാര്‍ട്ടി തള്ളിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പി ജെ ജോസഫ് ഇന്നലെ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് വിട്ട് ഒരു കാര്യത്തിനും തനിക്ക് താല്‍പ്പര്യമില്ലെന്നും എം പി ആകാന്‍ പാര്‍ട്ടിയെ വിട്ട് കളിക്കാന്‍ താന്‍ തയ്യാറല്ലെന്നുമാണ് പി ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പിജെ ജോസഫിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.
തെരഞ്ഞടുപ്പില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാമെന്നും എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പി ജെ ജോസഫ് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്കു ശേഷം തോമസ് ചാഴിക്കാടന്‍ പ്രതികരിച്ചു. 20 ന് കോട്ടയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് ജോസഫ് അറിയിച്ചതായും പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കുമെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here