കോടതിയലക്ഷ്യ കേസ്; പ്രീത ഷാജിയും ഭര്‍ത്താവും പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി
കോടതിയലഷ്യ കേസില്‍ പ്രീത ഷാജിയും ഭര്‍ത്താവും സാമൂഹ്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് ഉത്തരവ്. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്.
രാവിലെ 9.45 മുതല്‍ വൈകിട്ട് നാലുവരെയാണ് സേവനം ചെയ്യേണ്ടത്. നൂറു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ സേവനം അവസാനിപ്പിക്കാമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ വീണ്ടും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള തെറ്റുകള്‍ പൊറുത്തു നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഏത് തരത്തിലുള്ള സേവനമാണ് ഇരുവരും ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തില്‍പിടിച്ച എം എന്‍ രതീഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും പൊലീസിനേയും ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here