പത്തനംതിട്ട സ്ഥാനാര്‍ത്ഥിത്വം; മുരളീധര പക്ഷത്തിന് അതൃപ്തി

പത്തനംതിട്ട ഒഴിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ പാര്‍ട്ടി അണികളില്‍ കടുത്ത അതൃപ്തി. കെ സുരേന്ദ്രന് എന്‍എസ്എസ് പിന്തുണ ശക്തമാക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ ശ്രമം പൂര്‍ത്തിയായതിന് ശേഷമാണ് ഇനി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചേക്കുക. മുരളീധര പക്ഷത്തിന് കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുന്നതിനോട് വിയോജിപ്പാണ്. ബിജെപിയുടെ സാധ്യതകളെ ഇത് ബാധിക്കുമെന്നാണ് മുരളീധര പക്ഷം വ്യക്തമാക്കുന്നത്. സംസ്ഥാന ഘടകത്തിന് കെ സുരേന്ദ്രനെ താത്പര്യമില്ലെന്നും സൂചനയുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് അടുത്ത ദിവസങ്ങളിലാണ് ബിജെപിയില്‍ സാധാരണയായി തര്‍ക്കം ഉടലെടുക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുക. ഇതേ രീതി അവലംബിച്ചതിനാലാണ് കേരളത്തിലെ പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ഒന്നാം ഘട്ട ലിസ്റ്റില്‍ കേന്ദ്ര നേതൃത്വം ഉള്‍പ്പെടുത്താത്തതെന്നാണ് സൂചന. സുരേന്ദന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെങ്കിലും ഔദ്യോഗികമായി ഇത് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തില്‍ പത്തനംതിട്ടയിലെ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന കാലതാമസം നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല. ഇലക്ഷന്‍ കമ്മിറ്റി കൂടി ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. എല്ലാ സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിയ്ക്ക് ചില നടപടി ക്രമങ്ങളുണ്ട്. അതിന് ശേഷം പ്രഖ്യാപിക്കുന്ന പേര് അണികള്‍ ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.
അതേസമയം ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായിട്ടില്ല. നൂറോളം പേരുടെ പേരുകള്‍ തീരുമാനിക്കാനുണ്ട്. ഇന്ന് രാത്രിയോടെയോ നാളെയോ മാത്രമേ രണ്ടാം ഘട്ട ലിസ്റ്റ് പുറത്ത് വരൂ. കെ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്ന് വരുന്നതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്താണെന്ന് അറിയില്ലെന്നാണ് കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here