ബാലുശ്ശേരി ജയ്‌റാണി സ്‌ക്കൂളില്‍ 19 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം

ബാലുശ്ശേരി ജയ്‌റാണി പബ്ലിക്ക് സ്‌ക്കൂളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 19 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം. ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത വ്യാപനത്തിന് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസം മുമ്പ് രണ്ട് വിദ്യാര്‍ഥികള്‍ ഏറെ ദിവസം ക്ലാസില്‍ ഹാജരായിരുന്നില്ല. സ്‌ക്കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ച വിവരം അറിയുന്നത്. സ്‌ക്കൂള്‍ അധികൃതരും ആരോഗ്യ വകുപ്പും തുടര്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുണ്ടെന്നറിയുന്നത്.
സ്‌ക്കൂളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം സാമ്പിളെടുത്ത് പരിശോധിച്ചിച്ചെങ്കിലും രോഗത്തിന് നിദാനമായ കോളിഫോം ബാക്ടീയകളുടെ സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗ ബാധിതനായ ഏതെങ്കിലും കുട്ടിയില്‍ നിന്നും രോഗം പടര്‍ന്നതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതേ സമയം കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് പറഞ്ഞു. എരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹെലിന,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരീന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ മുഹമ്മദ്,ജെ.എച്ച്.ഐ മാരായ ഷാജീവ് കുമാര്‍,സുധീര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം സ്‌ക്കൂളിലെത്തി റിപ്പോര്‍ട്ട്ശേഖരിച്ചു.
കാക്കൂര്‍,പനങ്ങാട്,കൂരാച്ചുണ്ട്,ബാലുശ്ശേരി,ഉണ്ണികുളം,കോട്ടൂര്‍,ഉള്ളിയേരി,അത്തോളി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് രോഗബാധയുള്ളതിനാല്‍ ഇവിടങ്ങളിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടൂണ്ട്.കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here