Advertisement

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും

March 30, 2019
1 minute Read
child

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് വിദഗ്ധ സംഘത്തിലുള്ള ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ടിനു പറഞ്ഞു.

പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടിയുടെ രക്ത സമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ചികിത്സ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും കുട്ടിയെ പരിശോധിക്കാനെത്തിയ നാലംഗ സംഘം വ്യക്തമാക്കി. കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംഘം.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തി കുട്ടിയെ പരിശോധന നടത്തിയത്. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്നും വെന്റിലേറ്ററില്‍ തുടരാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന ചികിത്സ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read more:തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; പ്രതിയും യുവതിയും കുമാരമംഗലത്ത് എത്തിയത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേന

കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും വെന്റിലേറ്ററില്‍ തുടരുന്നതുകൊണ്ട് കുട്ടിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകില്ലെന്നും സുബിന്‍ പറഞ്ഞിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണെന്നും വെന്റിലേറ്റര്‍ മാറ്റുന്ന കാര്യം കുട്ടിയുടെ ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ അമ്മയും അരുണും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് അരുണ്‍ കുട്ടികളെ ചോദ്യം ചെയ്തു. ചെറിയ കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് മൂത്തക്കുട്ടി നിലവിളിക്കുകയും നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന അരുണ്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു. സംഭവത്തില്‍ അരുണിനെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുമായി കുമാരമംഗലത്തെ വീട്ടിലെത്തി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്കേസില്‍ ഉള്‍പ്പെടെ അരുണ്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Read more:തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍; വെന്റിലേറ്ററില്‍ നിന്നും മാറ്റിയേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top