ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അവസാനവട്ട ചര്‍ച്ച ഇന്ന്

ആംആദ്മി പാര്‍ട്ടിയിമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച് അവസാന ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി പി സി സി അധ്യക്ഷ ഷീല ദീക്ഷിതുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള പി സി ചാക്കോയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.
രാഹുല്‍ ഗാന്ധിയാണ് ഡല്‍ഹിയിലെ സഖ്യ സാധ്യതകള്‍ തള്ളിക്കളഞ്ഞതെന്ന ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് അവസാനവട്ട ചര്‍ച്ചക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സഖ്യം വേണ്ടെന്ന ഉറച്ച നിലപാടുള്ള ഷീല ദീക്ഷിതും സഖ്യം വേണമെന്ന ആവശ്യമുന്നയിച്ച പി സി ചാക്കോയും ഉന്നയിക്കുന്ന നിലപാടുകള്‍ക്കനുസരിച്ചാവും സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
ആകെ ഏഴു സീറ്റുകളുള്ള ഡല്‍ഹിയില്‍ നാല് സീറ്റുകള്‍ എഎപിക്ക് വിട്ട് കൊടുത്ത് മൂന്ന് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സഖ്യം സാധ്യമായേക്കുമെന്നാണ് സൂചന. ഇന്ന് ഉച്ച കഴിഞ്ഞ് നടക്കുന്ന കൂടിക്കാഴ്ച്ചയോട് കൂടി ഇക്കാര്യത്തില്‍ രാഹുല്‍ വ്യക്തത വരുത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ സഖ്യം വേണമെന്ന നിലപാടിലായിരുന്നു. പതിനാല് ജില്ലാ പ്രസിഡണ്ടുമാരില്‍ 13 പേരും സഖ്യം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു. പി സി സി അധ്യക്ഷ ഷീല ദീക്ഷിത് സഖ്യത്തിനെതിരെ ശക്തമായി നിലപാട് സ്വീകരിച്ചതോടെയാണ് വീണ്ടും ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നീണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here