ഹാര്‍ദിക് പട്ടേലിന് തിരിച്ചടി; മത്സരിക്കാന്‍ അനുവാദം തേടി നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി പരിഗണിച്ചിട്ട് എന്താണ് ഇത്ര അത്യാവശ്യമെന്നാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ഹാര്‍ദിക്കിനോട് ചോദിച്ചത്. ഇതോടെ ഹാര്‍ദിക്കിന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നുറപ്പായി. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് ഹാര്‍ദിക് സുപ്രീംകോടതിയെ സമീപിച്ചത്.
2015 ലെ പട്ടേല്‍ സംവരണ സമരവുമായി ബന്ധപ്പെട്ടാണ് ഹാര്‍ദിക് പട്ടേലിനെതിരെ കേസെടുത്തത്. 2018 ജൂലൈയില്‍ വിസ്‌നഗറിലെ സെഷന്‍സ് കോടതി ഹാര്‍ദികിന് രണ്ട് വര്‍ഷത്തെ തടവ് വിധിച്ചു. 2018 ആഗസ്തില്‍ ഗുജറാത്ത് ഹൈക്കോടതി ഹാര്‍ദികിന് ജാമ്യം അനുവദിക്കുകയും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Read more: കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി തള്ളി; ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ വെച്ച് ഈ മാസം ഹാര്‍ദിക് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഹാര്‍ദിക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഹാര്‍ദികിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here