രമ്യക്കെതിരായ പരാമര്‍ശം; വിജയരാഘവന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് എം സി ജോസഫൈന്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും അവര്‍ പറഞ്ഞു.
വിജയരാഘവന്‍ പറഞ്ഞുവെന്ന പരാമര്‍ശം താന്‍ നേരിട്ട് കേട്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആരായിരുന്നാലും ജാഗ്രത പുലര്‍ത്തണം. വിജയരാഘവന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ നിയമോപദേശം തേടി. ഇത് സംബന്ധിച്ച് ലോ ഓഫീസര്‍ക്ക് ഇന്നലെത്തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ജോസഫൈന്‍ പ്രതികരിച്ചു.
Read more: വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തൃശൂര്‍ റേഞ്ച് ഐജി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here