നടിയെ ആക്രമിച്ച കേസ്; പ്രാരംഭ വാദം തുടങ്ങി; രഹസ്യ വാദത്തിന് കോടതി നിദ്ദേശം നൽകി
നടിയെ ആക്രമിച്ച കേസിൽ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജി മുമ്പാകെയാണ് വാദം.
ദിലീപ് ഒഴികെ ഒമ്പത് പ്രതികളാണ് പ്രാഥമിക വാദം കേൾക്കലിനായി കോടതിയിൽ എത്തിയത്. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികൾക്കുമെതിരെ പൊലീസ് ചുമത്തിയ കുറ്റം നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കുക. കുറ്റം നിലനിൽക്കുമെങ്കിൽ മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കൂ.
Read Also : നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല
ഇതിനിടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സ്വകാര്യതയെ ബാധിക്കാത്ത രേഖകൾ പ്രതികൾക്ക് നൽകുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഏതൊക്കെ രേഖകൾ പ്രതിഭാഗത്തിന് കൈമാറാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ എഴുതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Read Also : നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും
അതേസമയം കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അനുവദിച്ചു. പ്രതിപ്പട്ടികയിലുള്ള സിനിമാതാരം ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരായത്. നേരത്തെ കേസിലെ വിചാരണാ നടപടികളുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here