അപകീര്‍ത്തിശ്രമം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ എം കെ രാഘവന്റെ പരാതി
ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദശകലം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഈ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും തന്റെ പേരു ചേര്‍ത്തും ചിലര്‍ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു.
വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുന്‍പ് ഇടുന്ന ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം. ഇത് പ്രസിദ്ധീകരിച്ചവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ എ വി ജോര്‍ജിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, ഒളിക്യാമറ ഓപ്പറേഷനില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് എം കെ രാഘവന് നോട്ടീസ് നല്‍കി. ഡിജിപി ലോക്‌നാഥ്ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിസിപി വാഹിദാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാവണം എന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് ചാത്തമംഗലത്തിനടുത്തുള്ള പ്രചരണ പരിപാടിയ്ക്കിടെയാണ് രാഘവന് നോട്ടീസ് ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here