‘ശത്രു വാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാവരും താരപ്രചാരകര്‍; ചിലര്‍ ചുവപ്പു ഭീമന്മാര്‍’: വി എസ് അച്യുതാനന്ദന്‍

ഇത്തവണ താരപ്രചാരകനല്ല എന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണെന്നും ചില താരങ്ങളുടെ അവസാന കാലഘട്ടം ‘ചുവപ്പ് ഭീമന്‍’ ആയിട്ടായിരിക്കുമെന്നും വി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ തെരഞ്ഞെടുപ്പ് കാലത്തും താന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിതെന്ന് വി എസ് വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇത്തവണ ഞാന്‍ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം ‘ചുവപ്പ് ഭീമന്‍’ ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്.
ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്.
ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here