തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണു; ശശി തരൂരിന് പരിക്ക്

തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്ക്.
തലയിൽ ആറോളം തുന്നിക്കെട്ടുകളുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ.
Read Also : നിരീക്ഷകനെ നിയമിച്ചത് ഏകോപനത്തിന്; ശശി തരൂര്‍ പൂര്‍ണ്ണ തൃപ്തനെന്ന് മുകുള്‍ വാസ്‌നിക്
തിരുവനന്തപുരത്ത് പുളിമൂടിന് സമീപമുള്ള ഗാന്ധാരിയമ്മൻ കോവിലിലെ പഞ്ചസാര തുലാഭാരത്തിനിടെയാണ് അപകടം. ത്രാസിന്റെ ഹുക്ക് ഇളകി ശശി തരൂരിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലയിൽ ആറോളം തുന്നിക്കെട്ടുകൾ ഉണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബന്ധുക്കളുടെ താൽപര്യപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശശി തരൂർ ഒരു ദിവസം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയും.
അതേസമയം സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ 24 നോട് പറഞ്ഞു. ശശി തരൂർ പങ്കെടുക്കുന്ന പ്രചാരണ പരിപാടികൾ ഇന്നുണ്ടാകില്ല. ശശി തരൂരിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന പരിപാടി നാളത്തേക്ക് മാറ്റി.
രാഹുൽ ഗാന്ധി നാളെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനിരിക്കെയാണ് കോൺഗ്രസിന്റെ അഭിമാന പോരാട്ടം നടക്കുന്ന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here