ഛത്തീസ്ഗഢിൽ മലയാളി കന്യസ്ത്രീകൾക്ക് നേരെ നടന്നത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളി; ഫാ ടോം ഓലിക്കരോട്ട്

മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം തികച്ചും അപലപനീയമെന്ന് ഫാ ടോം ഓലിക്കരോട്ട്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂർത്തിയായ യുവതികളെ കൂട്ടികൊണ്ടുവരുന്നതിനുവേണ്ടി ഛത്തീസ്ഗഢിലെ ദുർഗ് സ്റ്റേഷനിൽ എത്തിയപ്പോളാണ് ഒരുസംഘമാളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീൻ ഗാർഡൻസ് സന്ന്യാസ സമൂഹത്തിലെ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജരംഗ്‌ദൾ പ്രവർത്തകർ എന്നവകാശപ്പെടുന്ന ആൾകൂട്ടം കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പൊലീസിൽ ഏല്പിച്ചതും.
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാനകൾ നൽകിയ സന്ന്യാസ സമൂഹമാണ് ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്. സാമൂഹിക സേവനത്തിലും സമൂഹനിർമ്മിതിയിലും നിസ്വാർത്ഥതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്യസ്തരെ ആൾക്കൂട്ട വിചാരണയ്ക്കും വിധേയരാക്കുന്നതും ദുരാരോപണങ്ങൾ ചുമത്തി അറസ്റ്റുചെയ്തു ജയിലിൽ അടച്ചതും നിയമവാഴ്ച തകർന്നതിന്റെയും നിയമസംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ് ഫാ ടോം ഓലിക്കരോട്ട് പറഞ്ഞു.
തിരുവസ്ത്രം ധരിച്ചു യാത്രചെയ്യാൻ സന്യസ്തർ ഭയപ്പെടുന്ന രീതിയിൽ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ വര്ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിർഭയമായ സഞ്ചാര സ്വതന്ത്ര്യംപോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണ്. നിക്ഷിപ്ത താല്പര്യങ്ങളുള്ള ആൾകൂട്ടങ്ങളും സംഘാടകളും ഭരണഘടനയ്ക്ക് മീതെപോലും വളർന്നുനിൽക്കുന്ന കാഴ്ച ആശങ്കാജനകമാണ്. ക്രൈസ്ത ന്യുനപക്ഷത്തിനും സന്യസ്ഥർക്കുമെതിരായി അടുത്തകാലത്തായി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷാ ഉറപ്പാക്കുകയും ചെയ്യണം ഫാ ടോം ഓലിക്കരോട്ട് കൂട്ടിച്ചേർത്തു.
Story Highlights : Fr Tom Olikkarot responds to the arrest of two Malayali nuns in Chhattisgarh on charges of human trafficking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here