കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി; ഫോട്ടോ എടുക്കുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനുകൂല്യം ലഭിക്കുന്നതിന് ഫോട്ടോ എടുക്കുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതുസംബന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബയോമെട്രിക് സംവിധാനത്തിന്റെ ട്രയൽ റൺ നടക്കുകയാണ്. ഇത് ഉടൻ പ്രവർത്തന സജ്ജമാകുന്നതോടെ ഫോട്ടോയെടുക്കുന്ന സംവിധാനം പൂർണമായും ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
രോഗിയുടെ വിവിധ സമയത്തെ ഫോട്ടോകൾ എടുക്കണമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും കിടക്കുമ്പോഴും തിരികെ പോകുമ്പോഴുമുള്ള ചിത്രങ്ങൾ എടുക്കണമെന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് നടക്കുന്നത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പുതിയ പദ്ധതി ആയതിനാൽ ഒരു രോഗി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുമ്പോൾ മാത്രമാണ് ഫോട്ടോയെടുത്ത് അവരുടെ വിവരങ്ങളുൾപ്പെടെ സെർവറിൽ അപ്‌ലോഡ് ചെയ്യുന്നത്. യഥാർത്ഥ ഗുണഭോക്താവിന് തന്നെ ഇതിന്റെ പ്രയോജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതല്ലാതെ രോഗിയുടെ ചികിത്സാ വേളയിൽ ഒരു ഘട്ടത്തിലും ഫോട്ടോയെടുക്കുന്നില്ല.
നേരത്തെ ആർഎസ്ബിവൈ പദ്ധതി പ്രകാരം ബയോമെട്രിക് ഐഡന്റിഫിക്കേഷനിലൂടെയാണ് കാർഡ് നൽകിയത്. പുതിയ ഇൻഷുറൻസ് പദ്ധതിയുടെ സോഫ്റ്റുവെയർ ഇത് സ്വീകരിക്കാത്തതിനാലാണ് നേരിട്ട് ഫോട്ടോയെടുക്കുന്നത്. അതിനാൽ ബയോമെട്രിക് സംവിധാനം പുതിയ പദ്ധതിയിലും ഇൻസ്റ്റാൾ ചെയ്ത് ട്രയൽ റൺ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രവർത്തനസജ്ജമാകുന്നതോടെ പിന്നീട് ഫോട്ടോ എടുക്കേണ്ട ആവശ്യം പോലുമില്ല. ഒറ്റത്തവണത്തെ എൻട്രോൾമെന്റിലൂടെ ജനങ്ങൾക്ക് ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കുന്നതാണ്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും പുതിയ ഇൻഷുറൻസിനെപ്പറ്റി ജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പരസ്യം നൽകുവാനും സാധിക്കുന്നില്ല. ഇത്രയേറെ പരിമിതിയുണ്ടെങ്കിലും പാവപ്പെട്ട ആളുകൾക്ക് പുതിയ ഇൻഷുറൻസിന്റെ പരമാവധി പ്രയോജനം നൽകാനാണ് ചിയാക്കിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here