‘രാഹുലിന്റെ സ്ഥാനാർത്ഥിത്വം കർഷകരോടുള്ള വെല്ലുവിളി’; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. ‘രാഹുലിന്റെ സ്ഥാനാർത്ഥിത്വം കർഷകരോടുള്ള വെല്ലുവിളിയെന്ന്’ കാണിച്ചുള്ളതാണ് ലഘുലേഖ. നാടുകാണി ഏരിയാ സമിതിയുടെ പേരിൽ കൽപ്പറ്റയിലെ വയനാട് പ്രസ്സ് ക്ലബ്ബിലാണ് മാവോയിസ്റ്റ് ലഘുലേഖ ലഭിച്ചത്.
‘ദക്ഷിണേന്ത്യൻ രക്ഷകവേഷം കെട്ടുന്ന രാഹുലും കാവൽക്കാരന്റെ കുപ്പായമിടുന്ന മോദിയും കോമാളികളല്ല. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ്. ബിജെപിയും കോൺഗ്രസും കപട ഇടത് പക്ഷവും ഒരേ തൂവൽ പക്ഷികൾ എന്നും ലഘുലേഖയിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കൊണ്ട് ഭക്ഷ്യണേന്ത്യൻ ജനതയ്ക്ക് രക്ഷകനെ ലഭിച്ചെന്ന കോൺഗ്രസ് വാദം കർഷരോടുള്ള വെല്ലുവിളിയെന്ന് മവോയിസ്റ്റ് ലഘുലേഖയിൽ പരാമർശിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് കൂടുതൽ കർഷക ആത്മഹത്യകൾ നടന്നത്. വയനാട്ടിലെ കർഷകരെ രാഹുലിന് രക്ഷിക്കാൻ കഴിയുമോയെന്നും ചോദ്യമുണ്ട്.
ആസിയാൻ കരാറും ഗാട്ടും കർഷകർ മറക്കില്ല. മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസിയെ വെടിവെച്ചുകൊന്നത് ആന്റണി സർക്കാരാണ്. പൊലീസ് നടപടിയിൽ മർദ്ദനമേറ്റു കഴിയുന്ന ആദിവാസികളു രാഹുൽ മാപ്പു പറയുമോ എന്നും ലഘുലേഖയിൽ ചോദിക്കുന്നു.
തോട്ടം തൊഴിലാളികളോട് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖയും ഉണ്ട്. പാടി അടിമത്വത്തിൽ നിന്നും തോട്ടം ഉടമകളിൽ നിന്നും മോചനം നേടാൻ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് വിമോചന പാതയിൽ അണിചേരാനും മവോയിസ്റ്റ് നാടുകാണി ദളം വക്താവ് അജിത ഒപ്പിട്ട ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here