പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഒഡീഷയിൽ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറൽ ഒബ്‌സർവർ ആയി നിയോഗിച്ചിരുന്ന കർണാടകയിൽ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തത്.
മോദിയുടെ ഹെലികോപ്റ്ററിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണു നടപടിയെന്നു കമ്മീഷൻ ഉത്തരവിൽ അറിയിച്ചു. എസ്പിജി സുരക്ഷയുള്ളവർക്കായുള്ള മാഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്‌പെൻഷൻ ഉത്തരവ് പ്രാബല്യത്തിൽ വന്നതായും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷൻ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡെപ്യൂട്ടി ഇലക്ഷൺ ധർമ്മേന്ദ്ര ശർമ്മയെ ചുമതലപ്പെടുത്തി.
കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാപരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here