24 സർവേ; മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ തട്ടകമാണ് മലപ്പുറം. ന്യൂനപക്ഷ രാഷ്ട്രീയമാണ് അവിടുത്തെ രാഷ്ട്രീയ സമവാക്യം നിശ്ചയിക്കുക. ഇക്കാര്യം മനസ്സിലാക്കിയാണ് മുന്നണികളെല്ലാം മലപ്പുറത്തെ പ്രചാരണത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചിട്ടുള്ളതും തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതും. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലീഗ് രാഷ്ട്രീയത്തിലെ കരുത്തൻ പികെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡൻ്റ് വിപി സാനുവിനെ. നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണനാണ് ബിജെപിയുടെ സ്ഥാനാർത്ഥി.
മലപ്പുറം വീണ്ടും യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് 24 സർവേ വ്യക്തമാക്കുന്നത്. 52 ശതമാനം വോട്ടുകളുടെ ഭീമമായ ഭൂരിപക്ഷം നേടി കുഞ്ഞാലിക്കുട്ടി തന്നെ അവിടെ വിജയിക്കുമെന്ന് സർവേ പറയുന്നു. 40 ശതമാനം വോട്ട് നേടി വികെ സാനുവിലൂടെ എൽഡിഎഫ് രണ്ടാമതെത്തും. എൻഡിഎയ്ക്ക് 5 ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കൂ എന്നും സർവേ സൂചിപ്പിക്കുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here