24 സർവേ; എറണാകുളത്ത് ഫോട്ടോഫിനീഷ്

ട്വന്റിഫോർ പുറത്തുവിട്ട സർവേ ഫലം പ്രകാരം എറണാകുളത്ത് യുഡിഎഫിനാണ് വിജയം. ഇടതുപക്ഷവും ചരിത്ര വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും എറണാകുളത്തിന് കൂടുതൽ പറയാനുള്ളത് യുഡിഎഫിനെ പിന്തുണച്ച് ചരിത്രാണ്. അത് തന്നെയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നതെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.
സർവേ പ്രകാരം 39% ആണ് യുഡിഎഫിന് ലഭിക്കുമെന്ന് കരുതുന്നത്. 38% എൽഡിഎഫിനും, 9% എൻഡിഎയ്ക്കും. യുഡിഎഫിന് പലപ്പോഴു റെക്കോർഡ് വിജയം നേടിക്കൊടുക്കുന്ന എറണാകുളത്ത് പി രാജീവിനെ പോലുള്ള ശക്തനായ നേതാവിനെ രംഗത്തിറക്കിയതാണ് എൽഡിഎഫിന് ആശ്വാസമായ സ്കോർ നൽകിയത്.
രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഹൈബി ഈഡനെയാണ് ഇത്തവണ യുഡിഎഫ് പോരാട്ടത്തിനിറക്കുന്നത്. മുൻ എംപി ജോർജ് ഈഡന്റെ മകനാണ് ഹൈബി. അതുകൊണ്ടുതന്നെ ഹൈബി ഈഡന് മണ്ഡലത്തിലുള്ള സ്വാധീനം ചെറുതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24 സർവേ ഫലം.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here