‘വോട്ട് ചെയ്യുന്നതിന് മുൻപ് നിങ്ങളോട് ചെയ്ത അനീതിയും അക്രമവും ഓർമ്മവേണം’: നജീബിന്റെ ഉമ്മ

വോട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങളോടും നിങ്ങളുടെ കുടുംബത്തിനോടും ചെയ്ത അക്രമവും അനീതിയും ഓർമ്മ വേണമെന്ന് ജെഎൻയുവിൽ കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ്. അതനുസരിച്ച് വേണം വോട്ടു ചെയ്യാൻ. ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഫാത്തിമ നഫീസ് വോട്ട് ചെയ്ത വിവരം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരവധി രാഷ്ട്രീയ പാർട്ടികൾ തന്നെ ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഫാത്തിമ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനവും ഫാത്തിമ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാവൽക്കാരനാണെങ്കിൽ തന്റെ മകൻ എവിടെയെന്നു പറയണെന്നും എബിവിപി അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നും ഫാത്തിമ ചോദിച്ചിരുന്നു. എവിടെയാണ് നജീബ് എന്ന ഹാഷ്ടാഗോടെ പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് ഫാത്തിമ റീട്വീറ്റ് ചെയ്യുകയായിരുന്നു.
ജെഎൻയുവിൽ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാർഥിയായിരുന്ന നജീബിനെ(27) 2016 ഒക്ടോബർ 15നാണു സർവകലാശാലയുടെ മഹി ഹോസ്റ്റലിൽ നിന്നു കാണാതായത്. അന്നു വൈകിട്ട് എബിവിപി പ്രവർത്തകരുമായുള്ള സംഘർഷത്തിൽ വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകനായ നജീബിനു മർദ്ദനമേറ്റിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നജീബിന്റെ ഉമ്മ ഫാത്തിമ കോടതിയെ സമീപിച്ചതോടെയാണു കേസ് കൈമാറിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് പലതവണ സിബിഐക്കു കോടതിയിൽ നിന്നു രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. അന്വേഷണം പൂർത്തിയാകാത്തതിനെത്തുടർന്നു ഫാത്തിമ സിബിഐ ആസ്ഥാനത്ത് രണ്ടു ദിവസം കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here