ട്വന്റിഫോര്‍ സംഘത്തെ കൈയ്യേറ്റം ചെയ്ത സംഭവം: ‘ കോണ്‍ഗ്രസ് നേതാവ് നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്ന ആള്‍; നേതൃത്വം മറുപടി പറയണം’; മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ 16 വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ട്വന്റിഫോര്‍ വാര്‍ത്താസംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. നിര്‍ഭാഗ്യകരമായ സംഭവമെന്നും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനോ നീതീകരിക്കാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ കോണ്‍ഗ്രസ് നേതാവ് നിരന്തരമായി മാധ്യമ സുഹൃത്തുക്കളോടും മറ്റ് ആളുകളോടും പെരുമാറുന്ന രീതിയെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളും വാര്‍ത്തകളും കേള്‍ക്കാനിടയാകുന്നുണ്ട്. അത് വളരെ മോശപ്പെട്ട പ്രവര്‍ത്തനമാണ്. വിഷയത്തില്‍ കോണ്‍ഗ്രസാണ് മറുപടി പറയേണ്ടത്. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് നമ്മുടെ നാടിന് യോജിച്ച പ്രവര്‍ത്തിയല്ല. അത് ഒരുതരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ ചെയ്യുന്ന കാര്യമല്ല – അദ്ദേഹം വ്യക്തമാക്കി.
കേള്‍ക്കുന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അഭിജിത്തിനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനും ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനും മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തതാണ്. മാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. അന്വേഷണം ഗൗരവമായി എടുക്കണം. ഉത്തരവാദികളായ പ്രതികളെ കണ്ടെത്തണം – മന്ത്രി പറഞ്ഞു.
ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടിയാണ് ട്വന്റിഫോര്‍ വാര്‍ത്താ സംഘം വെമ്പായത്തെ അഭിജിത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടുന്നത് പോലും തടസപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഏകപക്ഷീയമായി വാര്‍ത്ത കൊടുക്കരുതെന്നും തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. കുട്ടിയുടെ പിതാവിനോട് സംസാരിച്ചിട്ട് ബൈറ്റെടുക്കാമെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാര്‍ത്താ സംഘത്തെ അസഭ്യം പറയുകയും വാഹനം ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുകയും ക്യാമറാമാനെ വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്തു.
Story Highlights : Minister G R Anil about the incident of the attack on the Twenty Four team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here