മാതൃകയായി കുമ്മനം; പ്രചാരണത്തിനിടെ കിട്ടിയ പൊന്നാടകൾ തുണി സഞ്ചികളാക്കി വീണ്ടും ജനങ്ങളിലേക്കെത്തിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ലഭിച്ച പൊന്നാടകളും ഷാളുകളും തയ്‌ച്ചെടുത്ത് തുണി സഞ്ചികളും തലയിണ കവറുകളുമാക്കി വീണ്ടും ജനങ്ങളിലേക്കെത്തിക്കാനൊരുങ്ങി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഒരു ലക്ഷത്തിൽ പരം പൊന്നാടകളും ഷാളുകളുമടക്കമുള്ള തുണിത്തരങ്ങൾ ആദരപൂർവ്വം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ഇവ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമ്മനം രാജശേഖരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോ ബാഗുകളാക്കാനുള്ള നടപടികൾ ആരംഭിച്ചതായും കുമ്മനം അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിത ശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്നും കുമ്മനം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.
അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.
ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here