വിധിയെഴുതിയ രണ്ട് അർദ്ധസെഞ്ചുറികൾ; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് കൂറ്റൻ സ്കോർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് ഡൽഹി അടിച്ചു കൂട്ടിയത്. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ, ക്യാപ്റ്റൻ ശ്രേയാസ് അയ്യർ എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനു വേണ്ടി തിളങ്ങിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫൈൻ റൂതർഫോർഡും ഡൽഹി ഇന്നിംഗ്സിൽ നിർണ്ണായക പങ്കു വഹിച്ചു.
ടൂർണമെൻ്റിലെ തൻ്റെ ഉജ്ജ്വല ഫോം തുടരുന്ന ധവാനൊപ്പം പൃഥ്വി ഷായും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ ഡൽഹി ഇന്നിംഗ്സ് കുതിച്ചു. നാലാം ഓവറിൽ 10 പന്തുകളിൽ 18 റൺസെടുത്ത പൃഥ്വി ഷായെ നഷ്ടമായെങ്കിലും തുടർന്ന് ക്രീസിലെത്തിയ ശ്രേയാസ് അയ്യർ ധവാന് ഉറച്ച പങ്കാളിയായി. ഇരു വശത്തു നിന്നും ബാംഗ്ലൂർ ബൗളിംഗിനെ കടന്നാക്രമിച്ച ഇരുവരുടെയും ബാറ്റിംഗ് മികവിൽ 59 രൺസാണ് ആദ്യ പവർ പ്ലേയിൽ ഡൽഹി സ്കോർ ചെയ്തത്.
36 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തിയ ധവാൻ തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും ശ്രേയാസ് അയ്യരുമായി 68 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഏറെ വൈകാതെ ശ്രേയാസ് അയ്യരും പുറത്തായി. 37 പന്തുകളിൽ 52 റൺസെടുത്ത ശ്രേയാസ് അയ്യർ പുറത്തായത് ഡൽഹി റൺ നിരക്കിനെ ബാധിച്ചു. ഋഷഭ് പന്ത് (7), കോളിൻ ഇൻഗ്രം (11) എന്നിവർ വളരെ വേഗം പുറത്തായതോടെ ഡൽഹി ഒരു ബാറ്റിംഗ് തകർച്ച അഭിമുഖീകരിച്ചെങ്കിലും ഡെത്ത് ഓവറുകളിൽ തർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച റൂതർഫൊർഡും അക്സർ പട്ടേലും ഡൽഹിയെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. 13 പന്തുകളിൽ 28 റൺസെടുത്ത റൂതർഫോർഡും 9 പന്തുകളിൽ 16 റൺസെടുത്ത അക്സർ പട്ടേലും ചേർന്ന് അവസാന രണ്ട് ഓവറുകളിൽ 36 റൺസാണ് അടിച്ചു കൂട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here