തമിഴ്നാട് രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ്
തമിഴ്നാട് രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ്. ശ്രീലങ്കന്‍ സ്ഫോടന കേസ് പ്രതികള്‍ രാമനാഥപുരത്ത് തങ്ങിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് അന്വേഷണം നടത്തുന്നത്.
ശ്രീലങ്കന്‍ സ്ഫോടനത്തിന് രണ്ടാഴ്ച മുന്‍പ് സഹ്റാന്‍ ഹാഷിമിന്റേയും കൂട്ടാളികളുടെയും ഫോണുകളിലേക്ക് രാമനാഥപുരത്ത് നിന്നും നിരവധി തവണ കോളുകള്‍ പോയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. എന്‍ഐഎ ഐജി അലോക് മിത്തലിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കന്‍ സ്ഫോടന കേസ് പ്രതികള്‍ രാമനാഥപുരത്ത് തങ്ങിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമും ഇക്കൂട്ടത്തില്‍ പെടും. ശ്രീലങ്കന്‍ സ്ഫോടന ശേഷം നിരീക്ഷണത്തില്‍ തുടരുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം ശ്രീലങ്കയിലേക്ക് രാമനാഥപുരത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കടത്തിയെന്ന് വിവരമുണ്ട്. മത്സ്യബന്ധന ബോട്ടുകളില്‍ ഇവ കൊണ്ടു പോയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എന്‍ഐഎ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here