കല്യാശേരിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ച് ടീക്കാറാം മീണ; മൂവർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശം; 24 ബിഗ് ഇംപാക്ട്

കല്യാശേരിയിലെ 69,70 ആം നമ്പർ ബൂത്തുകളിൽ ലീഗ് പ്രവർത്തകർ മൂന്ന് കള്ളവോട്ടുകൾ ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥിരീകരിച്ചു. മാടായി സ്വദേശികളായ മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ.എം എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ടീക്കാറാം മീണ നിർദേശം നൽകി. കള്ളവോട്ടിടാൻ പ്രേരിപ്പിച്ച കോൺഗ്രസ് ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാൻ ശുപാർശ ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരും. ട്വൻറി ഫോർ ബിഗ് ഇംപാക്ട്
കാസർഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കല്യാശേരി മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ 69,70 ആം നമ്പർ ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ 24ാണ് പുറത്ത് വിട്ടത്. പ്രാഥമിക അന്വേഷണം നടത്തി കാസർഗോഡ് കളകടർ ഡി.സജിത് ബാബു 30 ആം തീയതി റിപ്പോർട്ട് സമർപ്പിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, ആഷിഖ്, അബ്ദുൾ സമദ് , മുഹമ്മദ് കെ.എം എന്നിവർ പല സമയങ്ങളിൽ ബൂത്തുകളിൽ പ്രവേശിക്കുന്നത് കണ്ടെത്തി. റിപ്പോർട്ട് പരിശോധിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ, രണ്ട് ബൂത്തുകളിലും കള്ള വോട്ട് നടന്നതായി സ്ഥിരീകരിച്ചു.
Read Also : തൃക്കരിപ്പൂർ കള്ളവോട്ട്; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു
കള്ളവോട്ട് നടന്നതിന് സ്ഥിരീകരണം ഇല്ലെന്നായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ കളക്ടർക്ക് മൊഴി നൽകിയത്. എന്നാൽ റിപ്പോർട്ടിൽ കളക്ടർ ഇത് തളളി. മുസ്ലീം ലീഗ് പ്രവർത്തകനായ മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. മുൻ എം എസ് എഫ് സംസ്ഥാന ഭാരവാഹി കൂടിയായ അബ്ദുൾ സമദ് 69 ആം നമ്പർ ബൂത്തിൽ 2 തവണ വോട്ട് ചെയ്തു. മറ്റൊരു ലീഗ് പ്രവർത്തകനായ മുഹമ്മദ് കെ.എം 69 ആം നമ്പർ ബൂത്തിൽ മൂന്ന് വോട്ടിട്ടു. സ്വന്തം വോട്ടും കമ്പാനിയൻ വോട്ടും, ഗൾഫിലുള്ള സക്കീർ എന്നയാളുടെ വോട്ടും. താനിട്ടത് കള്ളവോട്ട് തന്നെയെന്ന് കളകടർക്ക് മൊഴി നൽകിയ മുഹമ്മദ്, കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോൺഗ്രസിന്റെ ബൂത്ത് ഏജന്റ് ആണെന്നും വെളിപ്പെടുത്തി..
IPC, 171 C, D, F വകുപ്പുകൾ പ്രകാരം കള്ള വോട്ടിട്ട മൂന്ന് പേർക്കെതിരെയും കോൺഗ്രസ് ബൂത്ത് ഏജന്റിനെതിരെയും ക്രിമിനൽ കേസെടുക്കാൽ ടീക്കാറാം മീണ ശുപാർശ ചെയ്തു. ആഷിഖിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളകടർക്ക് നിർദേശം നൽകി. ഗൾഫിലുള്ള അബ്ദുൾ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. കള്ളവോട്ട്
നേരിൽ കണ്ടിട്ടും തടയാതിരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ കളക്ടർ അന്വേഷണം നടത്തി 7 ദിവസത്തിനകം നടപടി സ്വീകരിക്കണം. ഇതോടെ വിവിധ ബൂത്തുകളിലായി 7 കള്ള വോട്ടുകൾ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥീരികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here