തിരൂർ ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

തിരൂർ ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്. നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ലൈസൻസ് പുതുക്കാനെത്തിയ അപേക്ഷകരിലെ നൂറുപേർ ഒരേ ഡോക്ടറാണ് കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയതെന്ന പരാതിയിലായിരുന്നു പരിശോധന.
ഏജൻറുമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയിൽ നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും നഗ്നമായ ലംഘനമാണ് തിരൂർ ആർടിഒ ഓഫീസിലെ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ലൈസൻസ് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷക്കൊപ്പം സമർപ്പിച്ച എല്ലാ നേത്ര പരിശോധനാ സർട്ടിഫിക്കറ്റും നൽകിയിരിക്കുന്നത് ഒരേ ഡോക്ടറാണ്. 18 വയസ്സുള്ള യുവാവിനും 75 വയസ്സുള്ള വൃദ്ധർക്കും കാഴ്ച പരിശോധന സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്നത് ഒരേ കാഴ്ച്ച. കണ്ണു പരിശോധന ഇല്ലാതെയാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്ന് രേഖകൾ നിന്നും വ്യക്തം. വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിച്ച് രേഖകൾ പിടിച്ചെടുത്തു.
ലൈസൻസ് നൽകുന്നതിലും പുതുക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതായും രേഖകൾ പരിശോധിച്ച് നടപടിക്ക് ശുപാർശ ചെയ്യുമെന്നും ഡിവൈഎസ്പി രാമചന്ദ്രൻപറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here