കേരളത്തിന്റെ കെഎസ്ആര്‍ടിസി ബസ്സുകള്‍ ബംഗളൂരുവില്‍ പിടിച്ചെടുത്ത സംഭവം; താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍
ബംഗളുരുവില്‍ കേരളത്തിന്റെ കെഎസ്ആര്‍ടിസി ബസ്സുകള്‍ പിടിച്ചെടുത്ത സംഭവം കര്‍ണാടകത്തിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോവും.മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലന്ന് മന്ത്രി പറഞ്ഞു.ഇന്നലെയാണ് ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സില്‍ പരസ്യം പതിച്ചെന്ന് കാണിച്ച് ബസ്സ് പിടിച്ചെടുത്തത്.
കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്തത്. ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സില്‍ പരസ്യം പതിച്ചെന്ന് കാണിച്ചാണ് ബസ്സ് പിടിച്ചെടുത്തത്. എന്നാല്‍ പരിശോധന കര്‍ണാടകത്തിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോകുമെന്നും എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തി.
കെഎസ്ആര്‍ടിസി വാടകക്കെടുക്കുന്ന വാഹനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കാതെയാണോ സര്‍വ്വീസ് നടത്തുന്നത് എന്ന് പരിശോധിക്കുമെന്നും വാടകക്കെടുത്ത വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാതിരുന്നത് മനപൂര്‍വ്വമായ വീഴ്ചയല്ല അശ്രദ്ധ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 9.30-ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു കര്‍ണാടക പോലീസ് പിടിച്ചിട്ടത്. രണ്ട് ബസ്സുകളിലും ബുക്കിങ്ങുമുണ്ടായിരുന്നു. വൈകിട്ടോടെ ഗതാഗത കമ്മീഷണര്‍ കര്‍ണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ച ഫലം കാണാത്തതിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിയ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന കടുപ്പിച്ചു. ഇതോടെ കര്‍ണാടക അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി നേരിട്ട് ബസ്സുകള്‍ വിട്ടു നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here