ദേശീയപാത വികസനം; പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചു; പിന്നിൽ സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനം; പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചു; പിന്നിൽ സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി
ദേശീയപാത വികസനം എന്ന സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം തടസപ്പെടുത്താൻ നേരത്തെയും രാഷ്ട്രീയ ഉടപെടൽ ഉണ്ടായിട്ടുണ്ട്. ശ്രീധരൻ പിള്ളയുടെ ഇടപെടൽ ഞെട്ടലുണ്ടാക്കുന്നതാണ്. നാട്ടിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കിടക്കട്ടെയെന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വികസനം സാധ്യമാകണമെങ്കിൽ പശ്ചാത്തല സൗകര്യം മെച്ചപ്പെടണം. അതിൽ പ്രധാനമാണ് ദേശീയപാത. ദേശീയപാത വികസനം ഏറെക്കാലം മുടങ്ങി കിടന്നു. സ്ഥലം എറ്റെടുക്കൽ ആയിരുന്നു പ്രധാന തടസം. എന്നാൽ ലഭ്യമാകുന്ന മികച്ച സാങ്കേതിക വിദ്യയും മൂലധനവും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രതിസന്ധികൾ മറികടക്കുന്നതിന് ഇടതു സർക്കാർ ആവശ്യമായ നടപടികൾ അതിവേഗം പൂർത്തിയാക്കി. ഇതിനിടെയാണ് ദേശീയപാതാ വികസനത്തിൽ കേരളത്തെ തഴയുന്ന സമീപനം വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനവുമായി ഒരു ചർച്ചയും നടത്താതെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കാരണം വ്യക്തമാക്കിയിട്ടുമില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ കാലയളവ് പൂർത്തിയാകും മുമ്പ് ദേശീയപാത വികസനം നടക്കില്ല. സംസ്ഥാന സർക്കാർ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തു കഴിഞ്ഞു. പ്രളയറ്റത്തിന്റെ പേരിൽ ന്യായീകരിക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒന്നാം മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവരെ തഴയുകയും ചെയുന്നത് കേട്ടു കേൾവിയില്ലാത്ത നടപടിയാണ്.
നാടിന്റെ വികസനമല്ല, തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട പല വിഹിതങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കേരളത്തെ സാമ്പത്തികമായും സാംസ്‌കാരികമായും തകർക്കുന്ന നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് ഒരു സംഭാവനയും നൽകാത്ത സംഘടന ഏതെന്ന് ചോദിച്ചാൽ സംഘപരിവാർ എന്നതാണ് മറുപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here