ലിംഗം നോക്കിയല്ല; പ്രകടനം നോക്കി തന്നെ വിലയിരുത്തണമെന്ന് സ്മൃതി മന്ദന

ക്രിക്കറ്റ് ഫീൽഡിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ലിംഗം നോക്കിയല്ല തന്നെ വിലയിരുത്തേണ്ടതെന്നും കളിക്കളത്തിൽ താനെങ്ങനെ പ്രകടനം ചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ വിലയിരുത്തേണ്ടതെന്നും സ്മൃതി പറയുന്നു. വനിതാ ക്രിക്കറ്റ് താരം എന്നല്ല, ക്രിക്കറ്റ് താരം എന്ന നിലയിലാണ്താൻ സ്വയം വിലയിർത്തുന്നതെന്നും മന്ദന പറയുന്നു.
“ലിംഗാധിഷ്ഠിതമായ ഒരു സമൂഹത്തിന് കീഴില്‍ വളരാതിരുന്നതും, സ്വപ്‌നങ്ങളെ പിന്തുടരുന്നതിൽ വിട്ടുവീഴ്ച കാണിക്കാതിരുന്നതുമാണ് എന്റെ വിജയ രഹസ്യം. കളിക്കുന്നതിനൊപ്പം പെണ്ണായി പോയത് കൊണ്ട് മാത്രം ടീമിലെ എന്റെ സാന്നിധ്യം എന്തിനെന്ന് പുരുഷന്മാർക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാവും. പെണ്ണായത് കൊണ്ട് പെണ്ണിന് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യാന്‍ അവരെന്നോട് പറഞ്ഞാല്‍ അതെന്നെ അസ്വസ്ഥയാക്കും. ഗെയിമിനോടുള്ള എൻ്റെ ആത്മാർത്ഥതയും ഫീൽഡിലെ എൻ്റെ പെരുമാറ്റവും ലിംഗാധിഷ്ഠിതമായി തെളിയിക്കേണ്ടി വരിക എന്നത് ബുദ്ധിമുട്ടാണ്.”- മന്ദന പറയുന്നു.
രാവിലെ 5 മണിക്ക് സഹോദരനെ ക്രിക്കറ്റ് പ്രാക്ടീസിന് പിതാവ് കൊണ്ടുപോകുമ്പോള്‍ ഒപ്പം താനും പോകും. സഹോദരന്റെ പരിശീലനത്തിന് ശേഷം 10-15 പന്തുകള്‍ തനിക്ക് ബാറ്റ് ചെയ്യാന്‍ തരും. ഓരോ ദിവസത്തേയും 15 പന്തുകള്‍ കഴിയുമ്പോള്‍ അടുത്ത ദിവസം 15 പന്തുകള്‍ എത്ര നന്നായി കളിക്കാം എന്നാണ് താന്‍ ചിന്തിച്ചിരുന്നതെന്ന് മന്ദന പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് മന്ദന. 2018ല്‍ 12 മത്സരങ്ങളില്‍ നിന്നും 669 റണ്‍സാണ് മന്ദാന സ്‌കോര്‍ ചെയ്തത്. നിരന്തരമായ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡും മന്ദനയെ തേടിയെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here