പഴ്‌സും പാസ്‌പോര്‍ട്ടും മറക്കുന്ന ‘ഹോബി’യെ കുറിച്ച് ചോദിച്ച് സ്മൃതി മന്ദാന; കൂട്ടുകാര്‍ കഥയിറക്കുന്നതെന്ന് രോഹിത്ത് ശര്‍മ്മ

കഴിഞ്ഞ ദിവസം ബിസിസിഐ സംഘടിപ്പിച്ച ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു സദസ്സില്‍ ചിരിപടര്‍ത്തിയ ആ സംഭവം. ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃത മന്ദാനയായിരുന്നു ചോദ്യകര്‍ത്താവ്. മറുപടി പറഞ്ഞത് ആകട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും. രോഹിത്തിന് പഴ്‌സും (വാലറ്റ്) പാസ്‌പോര്‍ട്ടും മറന്നുവെക്കുന്ന ഹോബിയുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ചോദ്യം ആസ്വദിച്ച രോഹിത്ത് അത് തന്റെ കൂട്ടുകാര്‍ അടിച്ചു വിട്ട കഥകളാണെന്നും 20 വര്‍ഷം മുമ്പ് നടന്ന കാര്യം സ്ഥിരമായി സംഭവിക്കാറില്ലെന്നും താരം ചിരിയോടെ മറപടി നല്‍കി. ഇതിന്റെ വീഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. ”എന്തെങ്കിലും കാര്യം മറക്കുന്നതിന് എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ കളിയാക്കാറുണ്ട്. മറക്കുന്നത് ഒരു ഹോബിയല്ല. അവര്‍ പറയുന്നു ഞാന്‍ എന്റെ പഴ്‌സ് മറന്നുവെക്കുന്നു, എന്റെ പാസ്പോര്‍ട്ട് മറക്കുന്നു എന്നൊക്കെ. എന്നാല്‍ അത് സത്യമല്ല. അത് രണ്ട് പതിറ്റാണ്ട് മുമ്പായിരുന്നു”. രോഹിത് പറഞ്ഞു.
രോഹിത്തിന്റെ മകള്‍ സമൈറ ക്രിക്കറ്റ് കളിക്കാറുണ്ടോയെന്നും മന്ദാന ചോദിച്ചിരുന്നു. അവള്‍ വീട്ടില്‍ ക്രിക്കറ്റ് കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ ഇത് തമാശക്ക് വേണ്ടി മാത്രമുള്ള കളിയാണെന്നും ഗൗരവത്തോടെ ക്രിക്കറ്റിനെ അവള്‍ എടുത്തിട്ടില്ലെന്നും രോഹിത്ത് പറഞ്ഞു.
”ഞങ്ങള്‍ വീട്ടില്‍ ക്രിക്കറ്റ് കളിക്കും. അത് വിനോദത്തിന് വേണ്ടിയുള്ളതാണ്. അവള്‍ (സമൈറ) സ്‌കൂളില്‍ നിന്ന് വളരെ വൈകിയാണ് വരുന്നത്. അവള്‍ ക്ലാസിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഞങ്ങള്‍ രസകരമായി കളിക്കും. അവള്‍ക്ക് ബാറ്റിംഗ് ഇഷ്ടമാണ്”. രോഹിത്ത് പറഞ്ഞു. വരാന്‍ പോകുന്നത് നിറയെ മത്സരങ്ങളുള്ള മാസങ്ങളാണെന്നും അതിനെല്ലാം നമ്മള്‍ തയ്യാറാകേണ്ടതുണ്ടെന്നുമുള്ള കാര്യം കൂടി രോഹിത്ത് ശര്‍മ്മ പരിപാടിക്കിടെ പറഞ്ഞു. വെല്ലുവിളി നേരിടാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. ഞങ്ങള്‍ ടി20 ലോകകപ്പ് നേടി. അടുത്ത ലോകകപ്പിനായി കാത്തിരിക്കുകയാണ്. ധാരാളം ആളുകള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരില്‍ നിന്ന് നിരവധി പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമെന്നും താരം പറഞ്ഞു.
Story Highlights: Smriti Mandana asking Rohit Sharma’s hobby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here