‘ദീദി കൊടുങ്കാറ്റ് പശ്ചിമബംഗാൾ തീരം വിടാറായി’ മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമതയ്ക്ക് അസഹിഷ്ണുതയാണെന്നും പരാജയ ഭീതിയിൽ മമതയുടെ സമനില തെറ്റിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ദീദി കൊടുങ്കാറ്റ് പശ്ചിമബംഗാൾ തീരം വിടാറായെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മമതയ്ക്ക് അധികാരത്തിൽ നിന്നൊഴിയേണ്ടിവരുമെന്നും ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
വിമർശിക്കുന്നവരെയെല്ലാം മമത ജയിലിൽ അടയ്ക്കുകയാണ്. പെൺകുട്ടികളെ പോലും ജയിലിലിടുകയാണെന്നും മോദി ആരോപിച്ചു. ഇന്നലെ കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ യുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങൾ നടന്ന സാഹചര്യത്തിലാണ് മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
അമിത് ഷായുടെ റാലിക്കിടെ കൊൽക്കത്തയിൽ ഇന്നലെ വ്യാപകമായ സംഘർഷമുണ്ടായിരുന്നു. പലയിടത്തും ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അമിത് ഷായുടെ ട്രക്കിന് നേരെ തൃണമൂൽ പ്രവർത്തകർ വടിയെറിഞ്ഞതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഇതോടെ ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here