നെയ്യാറ്റിൻകരയിലെ ആത്മഹത്യ; കത്തിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ. ഭാര്യയുടെയും മകളുടെയും ആത്മഹത്യയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ടുള്ള ജപ്തി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വീട് വിൽക്കാൻ തടസ്സം നിന്നിട്ടില്ലെന്നുമാണ് ചന്ദ്രന്റെ മൊഴി.
മന്ത്രവാദം നടത്തിയതിനെപ്പറ്റി അറിയില്ലെന്നാണ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തെറ്റ് കണ്ടപ്പോൾ വഴക്ക് പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴി. അതേ സമയം കേസിൽ ചന്ദ്രൻ,അമ്മ കൃഷ്ണമ്മ,ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ആത്മഹത്യാ കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.
Read Also; തിരുവനന്തപുരത്ത് ജപ്തി നടപടികൾക്കിടെ അമ്മയുടേയും മകളുടേയും ആത്മഹത്യാ ശ്രമം; മകൾ മരിച്ചു
നെയ്യാറ്റിൻകരയിൽ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്‌നങ്ങളാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാ കുറിപ്പ് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.
വീട് നിർമ്മാണത്തിനെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കിൽ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതേ തുടർന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ഇന്ന് രാവിലെ വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here