താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തനങ്ങൾ അവസാന ഘട്ടത്തിൽ
താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തനങ്ങൾ അവസാന ഘട്ടത്തിൽ. വീതി കൂട്ടിയ ഹെയർപ്പിൻ വളവുകളിൽ ടാറിംഗ് നടത്തുന്നതോടെ ചുരത്തിലെ യാത്ര സുഗമമാകും. ടാറിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വനഭൂമി വിട്ടുകൊടുത്തതിനെ തുടർന്നാണ് താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്നുള്ള നടപടികൾ ആരംഭിച്ചത്. കുന്ദമംഗലം മുതൽ ലക്കിടി വരെയുള്ള 42 കിലോ മീറ്റർ നവീകരിക്കുന്ന പദ്ധതിയിൽ ചുരത്തിലെ 3, 5 വളവുകൾ വീതി കൂട്ടുന്നതിനായി ആറ് കോടി രൂപയാണ് വകയിരുത്തിയത്.
3 മീറ്ററോളം വീതിയിൽ 45 മീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ഫില്ലർ സ്ഥാപിച്ചാണ് വളവുകൾ വീതി കൂട്ടിയത്. സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ഉൾപ്പെടെ ഏറെക്കുറെ പൂർത്തിയായി. റോഡ് ടാറ് ചെയ്യുന്നതിന്നായി മൾട്ടി ആക്‌സിൽ ചരക്കു ലോറികൾ ചുരത്തിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിരോധനം. കുറ്റ്യാടി,നാടുകാണി ചുരം വഴിയാണ് വഴിതിരിച്ചുവിടുന്നത്. ചുരത്തിലെ 2, 4, 9 വളവുകൾ നേരത്തെ വീതി കൂട്ടി ഇൻർ ലോക്ക് പതിച്ചിരുന്നു..മറ്റു വളവുകളുടെ വീതി കൂട്ടുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here