Advertisement

കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ യുവതിയുടെ കൊലപാതകം; അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം ശക്തം

May 15, 2019
Google News 0 minutes Read

കോഴിക്കോട് ട്രാൻസ്‌ജെൻഡർ യുവതിയുടെ കൊലപാതകത്തിൽ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി ട്രാൻസ്‌ജെൻഡർ സമൂഹം. ശാലു മരിച്ച് 47 ദിവസം പിന്നിടുമ്പോഴും ഇതുവരെയും പൊലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ഈ മാസം 21ന് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് കേരളത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ പങ്കെടുപ്പിച്ച് ബഹുജന മാർച്ച് നടത്തും.

ഏപ്രിൽ ഒന്നിനാണ് കണ്ണൂർ ആലക്കോട് സ്വദേശി ശാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് 47 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായ് പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ പങ്കെടുപ്പിച്ച് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസം സമാന ആവശ്യം ഉന്നയിച്ച് ജില്ലാകലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ അഞ്ഞൂറോളം ട്രാൻസ്‌ജെൻഡറുകൾ മാർച്ചിൽ പങ്കെടുക്കും. ഇതിന് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഉള്ളവരും മാർച്ചിൽ പങ്കെടുക്കും. കഴിഞ്ഞ കുറച്ച് നാളുകൾക്ക് ഇടയിൽ നാലോളം ട്രാൻസ്‌ജെൻഡറുകളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഇതിൽ ഒരു പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ലന്ന് ഇവർ ആരോപിക്കുന്നു. കോഴിക്കോട് മാവൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ ശാലുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ശാലുവിന് പിന്നിൽ രണ്ട് പേർ നടന്നുപോകുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here