അലബാമയില്‍ സമ്പൂര്‍ണ ഗര്‍ഭഛിദ്രം നിരോധിച്ചു; സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 11 നെതിരെ 21 വോട്ടുകള്‍ക്കാണ് നിയമം പാസായത്

അലബാമയില്‍ സമ്പൂര്‍ണ ഗര്‍ഭഛിദ്രം നിരോധിച്ചു. അലബാമ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 11 നെതിരെ 21 വോട്ടുകള്‍ക്കാണ് ഗര്‍ഭഛിദ്രം നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കിയത്. പീഢനം മൂലം ഉള്ള ഗര്‍ഭത്തിനും നിയമം ബാധകമാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള അലബാമയിലെ സെനറ്റാണ് ഗര്‍ഭഛിദ്രം നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കിയത്. പീഡനം, വ്യഭിചാരം തുടങ്ങിയവയിലൂടെയുണ്ടായ ഗര്‍ഭവും നിയമത്തിന്റെ പരിധിയില്‍ വരും. ഗര്‍ഭത്തിന്റെ ഏത് അവസ്ഥയിലുള്ള ഭ്രൂണഹത്യയും ശിക്ഷാര്‍ഹമാണ്. ഗര്‍ഭഛിദ്രം നടത്തുകയോ പ്രേരിപ്പിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് 10 മുതല്‍ 99 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഈ നിയമം 6 നെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. സ്ത്രീയുടെ ആരോഗ്യം ഗുരുതര സാഹചര്യത്തിലാണെങ്കില്‍ നിയമത്തില്‍ ഇളവ് അനുവദിക്കും.
പീഡിപ്പിക്കപ്പെട്ട ഇരകളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന അഭിപ്രായം വോട്ടിംഗില്‍ പരാജയപ്പെടുകയായിരുന്നു. പീഡനത്തിലൂടെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കുട്ടികളുണ്ടാവുന്നതില്‍ നിങ്ങള്‍ക്ക് ആശങ്കയില്ലേയെന്ന് വോട്ടിംഗില്‍ പരാജയപ്പെട്ട ശേഷം ഡെമോക്രാറ്റിക് സെനറ്റര്‍ ബോബി സിംഗിള്‍ടണ്‍ ചോദിച്ചു. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഉറച്ച ചുവടുവെയ്പ്പാണിതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വില്‍ ഐന്‍സ് വര്‍ത്ത് പറഞ്ഞു. ആറു മാസത്തിനുള്ളില്‍ നിയമം നിലവില്‍ വരും. അതേസമയം പീഡിപ്പിക്കട്ടവരേയും നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here