സ്‌ട്രോങ് റൂമുകൾ തുറന്നു; വോട്ടെണ്ണൽ എട്ടു മുതൽ
രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ നടക്കുന്ന മിക്ക ഇടങ്ങളിലും സ്‌ട്രോങ് റൂമുകൾ തുറന്നു. കൊല്ലം, വയനാട് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആകാംക്ഷുടെ നിമിഷങ്ങളിലൂടെയാണ് ഇനി കടന്നുപോകുക.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളായിരിക്കും. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. അതിന് ശേഷമായിരിക്കും ഇവിഎം എണ്ണുക. ഏറ്റവും ഒടുവിലായാരിക്കും വിവിപാറ്റ് എണ്ണുക. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഔദ്യോഗിത ഫലപ്രഖ്യാപനം വൈകീട്ട് ഏഴ് മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഏകദേശ ഫലസൂചനകൾ എട്ടേകാലോടെ ഉണ്ടാകുമെന്നും കരുതുന്നു.
ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് പതിനേഴാമത് ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 67. 11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 90.99 വോട്ടർമാരാണ് ആകെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമായിരുന്നു ഇത്.
കേരളത്തിൽ മൊത്തം രണ്ട് കോടിയിലേറെ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. തപാൽ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണൽ കേന്ദ്രത്തിൽ പക്ഷം ചേർന്നുള്ള ഇടപെടലുകൾ ഒഴിവാക്കാനാണിത്.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിക്കു പുറത്താണു ലോക്കൽ പൊലീസിന്റെ അധികാര പരിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here