ലോകകപ്പ് സന്നാഹ മത്സരങ്ങൾ ആരംഭിച്ചു
ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായ സന്നാഹ മത്സരങ്ങൾ ആരംഭിച്ചു. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുമ്പോൾ ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പാക്കിസ്ഥാൻ ശക്തമായ നിലയിലെത്തിയിട്ടുണ്ട്. 65 റൺസിന് മൂന്ന് വിക്കറ്റുകളും 100 റൺസിന് നാലു വിക്കറ്റുകളും നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ നൂറിലധികം റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ബാബർ അസവും ഷൊഐബ് മാലിക്കും ചേർന്ന് പാക്കിസ്ഥാനെ കൈപിടിച്ചുയർത്തി. നിലവിൽ പാക്കിസ്ഥാൻ 38 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തിട്ടുണ്ട്. 92 റൺസോടെ ബാബർ അസം പുറത്താവാതെ നിൽക്കുകയാണ്. അസമിനോടൊപ്പം 44 റൺസെടുത്ത ഷൊഐബ് മാലിക്കും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അതേ സമയം ശ്രീലങ്കക്കെതിരെ നന്നായി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായത് അവരുറ്റെ സ്കോറിംഗിനെ ബാധിച്ചിട്ടുണ്ട്. 172 റൺസിന് രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടമായ ദക്ഷിണാഫ്രിക്ക 36 ഓവറുകൾ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസിലെത്തിയിട്ടുണ്ട്. 65 റൺസെടുത്ത ഹാഷിം അംല, 88 റൺസെടുത്ത ഡുപ്ലെസിസ് എന്നിവരാണ് പ്രോട്ടീസിനു വേണ്ടി തിളങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here