‘ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷ’: ജഗൻ മോഹൻ റെഡ്ഡി
ആന്ധ്രപ്രദേശിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷയാണെന്നാണ് ജഗൻ മോഹൻ റെഡ്ഡി. അസാന്മാർഗിക രീതിയിലൂടെ അധികാരം പിടിച്ചെടുക്കുകയും അനീതിക്ക് കൂട്ടുനിൽക്കുകയും ചെയ്തവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ആന്ധ്ര തെരഞ്ഞെടുപ്പ് ഫലമെന്നും റെഡ്ഡി പറഞ്ഞു.
2014 ലെ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിയുടെ 23 എംഎൽഎമാരെ നായിഡു വിലക്കെടുത്തു. ഇന്ന് ടിഡിപി 23 സീറ്റ് മാത്രം നേടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മെയ് 23. ഇരുപത്തിമൂന്ന് എന്ന സംഖ്യവെച്ച് ദൈവം മനോഹരമായ ഒരു തിരക്കഥ രചിച്ചിരിക്കുന്നു. ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. വൈഎസ്ആർസിപിയുടെ മൂന്ന് എംപിമാരെ നിയമവിരുദ്ധമായി കടത്തിയ നായിഡുവിന് ഇത്തവണ മൂന്ന് ലോക്‌സഭാ സീറ്റ് മാത്രമാണ് ലഭിച്ചതെന്നും അതും ദൈവത്തിന്റെ കണക്കുകൂട്ടലാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
175 ൽ 151 സീറ്റുകൾ നേടിയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുത്തത്. ടിഡിപിക്ക് ആകെ ലഭിച്ചത് 23 സീറ്റുകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 ൽ 22 സീറ്റുകളും വൈഎസ്ആർസിപി നേടിയിരുന്നു. ടിഡിപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകളായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here