ജയം തുടർന്ന് ഓസീസ്; ശ്രീലങ്കക്കെതിരെ വിജയം അഞ്ചു വിക്കറ്റിന്
തുടർച്ചയായ രണ്ടാം സന്നാഹ മത്സരത്തിലും ഓസ്ട്രേലിയക്ക് ജയം. അഞ്ചു വിക്കറ്റിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ തകർത്തത്. 89 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഓസീസിൻ്റെ വിജയശില്പി. ഷോൺ മാർഷ്, മാർക്കസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്‌വൽ എന്നിവരും ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി.
നാലാം ഓവറിൽ 11 റൺസെടുത്ത ആരോൺ ഫിഞ്ചിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഖവാജ-മാർഷ് സഖ്യം ഓസീസിന് നല്ല തുടക്കം നൽകി. 20ആം ഓവറിൽ 34 റൺസെടുത്ത മാർഷിനെ നഷ്ടമായെങ്കിലും ക്രീസിലെത്തിയ മാക്സ്‌വെല്ലുമായി 65 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഖവാജ ഓസീസ് ഇന്നിംഗ്സിൻ്റെ നെടുന്തൂണായി.
20ആം ഓവറിൽ 36 റൺസെടുത്ത മാക്സ്‌വൽ പുറത്തായതിനു ശേഷം ക്രീസിലെത്തിയ മാർക്കസ് സ്റ്റോയിനിസും ഖവാജയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 42 റൺസാണ് കൂട്ടിച്ചേർത്തത്. 37ആം ഓവറിൽ 32 റൺസെടുത്ത സ്റ്റോയിനിസ് പുറത്തായെങ്കിലും ഓസ്ട്രേലിയ സുരക്ഷിതമായ ഇടത്തെത്തിയിരുന്നു. 41ആം ഓവറിൽ അർഹതപ്പെട്ട സെഞ്ചുറിക്ക് 11 റൺസ് അകലെ വെച്ച് ഖവാജ മടങ്ങിയെങ്കിലും 18 റൺസെടുത്ത അലക്സ് കാരിയും 9 റൺസെടുത്ത പാറ്റ് കുമ്മിൻസും ചേർന്ന് ലോക ചാമ്പ്യന്മാരെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരുവരും പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമായി നടന്ന മത്സരത്തിൽ 9 വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 17. 3 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 89 റൺസെടുത്ത ജേസൺ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ വിജയ ശില്പി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here