ബിജെപി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ

ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയമാവും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യത്തിന് തുടക്കം കുറിക്കുന്ന ചർച്ചകളാവും സമിതിയിലുണ്ടാകുക. രാജ്യമൊട്ടാകെ നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന ആത്മവിമർശനത്തിലൂന്നിയാവും ചർച്ചകൾ. സംഘടാ സെക്രട്ടറിമാർക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനം ഉണ്ടായേക്കും
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ടെണ്ണിയപ്പോൾ കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് പുറകിൽ. പത്തനംതിട്ടയിൽ മൂന്നുലക്ഷത്തിനടുത്ത് വോട്ട് നേടിയെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരിലും സ്ഥിതി സമാനം. കണ്ണൂരിൽ ഉൾപ്പെടെ വോട്ട് ചോർന്നു എന്നാണ് പാർട്ടിവിലയിരുത്തൽ. സ്ഥാനാർഥി നിർണയവേളയിൽ സംസ്ഥാന അധ്യക്ഷൻ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിമർശനം. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാൻ പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. എൻഎസ്എസിന്റെ ഉൾപ്പടെ നായർവോട്ടുകളിൽ ചോർച്ചയുണ്ടായി എന്ന് നേതാക്കൾ വിലയിരുത്തുന്നു. ശ്രീധരൻപിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയപ്പോൾ പ്രതീക്ഷിച്ച ജാതിവോട്ടുകൾ കൂടെപോന്നില്ലെന്നും വിമർശനമുയർന്നേക്കും. കരുത്തുറ്റ നേതൃത്വം കേരളത്തിൽ വരണമെന്ന ആവശ്യത്തിൽ കെ.സുരേന്ദ്രനാണ് പ്രഥമ പരിഗണന. പി.കെ.കൃഷ്ണദാസിനെ അധ്യക്ഷനാക്കണമെന്ന വാദവും ഉയർന്നുനിൽക്കും. നേതൃത്വം മാറണമെന്ന ആവശ്യത്തിന് ഇന്നത്തെ യോഗത്തോടെ തുടക്കമാകുമെങ്കിലും മൂന്നുനാലു മാസത്തേക്ക് തൽസ്ഥിതി തുടരാനാകും കേന്ദ്രനേതൃത്വം നിർദേശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here