ബ്രോഡ്‌വേ തീപിടുത്തം; കാരണം ഷോർട്ട്‌സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കൊച്ചി ബ്രോഡ്‌വേയിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറി. കെസി പാപ്പു എന്ന കടയുടെ മുകൾ ഭാഗത്തുണ്ടായ ഷോർട്ടജ് ആണ് തീപിടുത്തത്തിന് കാരണമായതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ പരിശോധന തുടരും.
ബ്രോഡ്‌വെയിൽ അടക്കം കൊച്ചിയിലെ പഴക്കമുള്ള കെട്ടിടങ്ങൾക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഇല്ല. ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശുമുണ്ട്. വ്യാപാരികളുമായി ജില്ലാ പോലീസ് കമ്മീഷണർ ഇന്ന് ചർച്ച നടത്തും. സുരക്ഷാകാര്യങ്ങൾ അടക്കം ചർച്ച ചെയ്യും.
ഇന്നലെയാണ് നഗരത്തി നടുക്കിക്കൊണ്ട് കൊച്ചി ബ്രോഡ്‌വേയിൽ തീപിടുത്തമുണ്ടാകുന്നത്. രാവിലെ പത്തു മണിയോടെയാണ് കൊച്ചിയിലെ പ്രധാന വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വ്യാപാര സ്ഥാപനത്തിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കെ സി പാപ്പു അൻഡ് സൺസ് എന്ന തയ്യൽ ഉൽപന്നങ്ങളുടെ മെത്ത വ്യാപാര സ്ഥാപനത്തിലാണ് ആദ്യം തീ പിടിച്ചത്. സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്കും തീ പടർന്നു.
ഭദ്രാ ടെക്സ്റ്റൽസ് എന്ന സ്ഥാപനം പുർണമായി കത്തിയമർന്നു. 20 ഫയർഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാ ദൗത്യത്തിനായി സ്ഥലത്ത് എത്തിച്ചത്. സംസ്ഥാന അഗ്‌നി ശമന സേനയുടെ യുണിറ്റുകൾക്ക് പുറമേ ഭാരത് പെട്രോളിയം, പെട്രൊനെറ്റ്, നേവി യുണിറ്റുകളും സ്ഥലത്തെത്തിച്ചു. ശ്രമകരമായ ദൗത്യത്തിനൊടുവിൽ 12 മണിയോടെ ആശങ്കകൾക്ക് വിരാമമിട്ട് തീ നിയന്ത്രണ വിധേയമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here