കേന്ദ്രമന്ത്രിമാരുടെ പരിഗണനാ പട്ടികയിൽ അവസാനഘട്ടം വരെ കുമ്മനവും കണ്ണന്താനവും; ഒടുവിൽ പുറത്ത്

കേരളത്തിൽ നിന്നും കുമ്മനവും അൽഫോൺസ് കണ്ണന്താനവും കേന്ദ്രമന്ത്രിസഭയിലേക്കില്ല. അവസാനഘട്ടം വരെ പരിഗണിച്ച ശേഷമാണ് ഇരുവരും പുറത്തായത്. അതേസമയം മുരളീധരന്റെ സ്ഥാനലബ്ദ്ധിയിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.
അവസാന നിമിഷം വരെ കുമ്മനത്തിന്റെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആർഎസ്എസ് ശ്രമിച്ചിരുന്നു. കേരളത്തിലെ മുതിർന്ന പ്രചാരകൻമാർ വരെ ഇതിനായി കളത്തിലിറങ്ങി. തിരുവനന്തപുരത്ത് തോറ്റാലും മന്ത്രിയാകുമെന്ന് ഉറപ്പിച്ചതുമാണ്. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിച്ചതോടെ കുമ്മനം പുറത്തായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുമ്മനത്തെ നിലവിൽ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ഒരുപക്ഷേ അടുത്ത മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.
മന്ത്രിയായി മത്സരിക്കുകയും എംപി സ്ഥാനത്ത് തുടരുകയും ചെയ്തിട്ടും അൽഫോൺസ് കണ്ണന്താനവും മോദിയുടെ സംഘത്തിലില്ല. പ്രതീക്ഷിച്ച പേരുകളിൽ കണ്ണന്താനം ഉണ്ടായെങ്കിലും മുരളീധരന് വേണ്ടിയുള്ള നീക്കങ്ങളെത്തുടർന്ന് തഴയപ്പെട്ടു. എന്നാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കണ്ണന്താനം ഇടം നേടുമെന്നാണ് സൂചന. കണ്ണന്താനത്തോട് മോദിക്കുള്ള അടുപ്പവും കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങളും ഈ വാർത്തയ്ക്ക് ബലം പകരുന്നുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here