കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; വീഴ്ച്ച പറ്റിയത് കട്ടപ്പനയിലെ ആശുപത്രിക്കെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്
കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ച പറ്റിയത് കട്ടപ്പനയിലെ ആശുപത്രിക്കെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെയാണ് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന്
രോഗിയെ കോട്ടയത്തേക്ക് അയച്ചതെന്നും, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്നും വിശദീകരണം.
സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ജേക്കബ് തോമസിന്റെ മരണം ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. വെന്റിലേറ്റര്‍ വേണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയതെന്നും, ഒഴിവില്ലാത്തതിനാല്‍ നിപ രോഗികള്‍ക്കുള്ള പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന അന്വേഷണത്തിനിടെ രോഗിയെ കൊണ്ടുപോയെന്നുമാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.
രണ്ട് മണിക്കെത്തിയ ഇവര്‍ പതിനേഴ് മിനിട്ടാണ് ആശുപത്രിയില്‍ ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പറയുന്നു. എന്നാല്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ റഫര്‍ ചെയ്ത കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിക്ക് വീഴ്ച്ച പറ്റിയെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ വിവരം അറിഞ്ഞിരുന്നെന്നും, വിശദമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് ജേക്കബിന്റെ മകള്‍ റെനി.
ജേക്കബിന്റെ മരണം കടുത്ത ന്യുമോണിയ ബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും, ചികിത്സാ നിഷേധത്തിനും പൊലീസ് കേസെടുത്തു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷം. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
മെഡിക്കല്‍ കോളേയിലേക്ക് എഐവൈ എഫ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഇതിനിടെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് തിരികെയെത്തിയ ശേഷം, ജേക്കബ് തോമസിന്റെ മകള്‍ റെനി പി.ആര്‍.ഓയോട് വൈകാരികമായി പ്രതികരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here