ദുബായ് ബസപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി

ദുബായിൽ ബസപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം രാവിലെ 7.40ന്റെ എയർ ഇന്ത്യയിൽ നെടുമ്പാശേരിയിലെത്തിച്ചു. അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ബസ് അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കും. എംബാമിങ് ഉൾപ്പടെ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഗോ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
മരിച്ച 12 ഇന്ത്യക്കാരിൽ എട്ട് പേരും കുടുംബസമേതം ദുബായിൽ കഴിയുന്നവരായിരുന്നു. ഈദ് അവധി ദിവസങ്ങളിൽ ഒമാനിൽ പോയി തിരിച്ചു വരികയായിരുന്നു ഇവരെല്ലാം. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അധികൃതരുമായി ആശയവിനിമയം നടത്തി വിവരങ്ങൾ ഉറപ്പാക്കാനും ലഭ്യമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രവർത്തനം തന്നെ കാഴ്ച്ചവെച്ചു. ദുബായിലെ വിവിധ സാമൂഹിക പ്രവർത്തകരും ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. എത്രയും പെട്ടന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് കോൺസുലേറ്റ് അധികൃതരും സാമൂഹിക പ്രവർത്തകരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here