സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ഇതോടെ മത്സ്യ തൊഴിലാളികൾക്ക് ഇനി വറുതിയുടെ നാളുകൾ. ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷൻ നൽകുന്നതിനൊപ്പം ജോലിയില്ലാതാവുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും നൽകണമെന്ന് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഞായറാഴ്ച അർധരാത്രി മുതലുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നിൽക്കും. ഇതോടെ ബോട്ടുകൾ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികൾ. ട്രോളിംഗ് നിരോധനത്തോടെ നിലയ്ക്കുന്ന ഈ ബോട്ടുകളുടെ എഞ്ചിനുകൾക്കൊപ്പം ഇനി മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണ്.
52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധന ദിനങ്ങൾ എങ്ങനെ കടന്ന് പോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ. ജോലി നഷ്ടമാവുന്ന മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭിക്കുന്നില്ലന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി. അതിനു പുറമെ ജോലി നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണമെന്ന ആവശ്യവും അവർ മുന്നോട്ടുവെയ്ക്കുന്നു
നിരോധന കാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മാത്രമാണ് കടലിൽ പോവാൻ അനുമതി ഉള്ളത്. എന്നാൽ കടുത്ത വേനൽ ചൂടിനെയും അശാസ്ത്രീയ മത്സ്യ ബന്ധനത്തെയും തുടർന്ന് കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞത് ഇവരെയും സാരമായി ബാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here