Advertisement

ബാലഭാസ്‌ക്കറിന്റെ മൊബൈൽ ഫോൺ ലഭിച്ചതായി സൂചന; ഡിആർഐ ഫോൺ കണ്ടെടുത്തത് പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്നും

June 9, 2019
Google News 0 minutes Read

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകൾ ഏറുന്നു. അപകട സ്ഥലത്തുനിന്നും കാണാതായ മൊബൈൽ ഫോൺ ഡിആർഐ കണ്ടെടുത്തതായി സൂചന. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌ക്കറുടെ അടുത്ത സുഹൃത്തുമായിരുന്ന പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തതായാണ് വിവരം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയാണ് ബാലഭാസ്‌ക്കറിന്റെ ഫോൺ ലഭിച്ചതെന്നും വിവരമുണ്ട്.

പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആർ.ഐ കണ്ടെടുത്തത്. മൊബൈൽ ഡിആർഐ ശാസ്ത്രീയ പരിശോധനയ്ക്കയച്ചുവെന്നാണ് വിവരം. തന്റെ പക്കലുണ്ടായിരുന്ന ബാലഭാസ്‌ക്കറിന്റെ മൊബൈൽ ഡിആർഐ കണ്ടെടുത്തതായി പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ ഓർമ്മയ്ക്കായി മൊബൈൽ താൻ സൂക്ഷിച്ചതെന്നാണ് പ്രകാശ് തമ്പി പറയുന്നത്. ബാലഭാസ്‌ക്കറുടെ ചിത്രങ്ങൾ കോർത്തിണക്കി ആൽബം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈവശംവെച്ചതെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അതേസമയം, പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനത്തിലുണ്ടായിരുന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്ന നാൽപ്പത് പവനോളം സ്വർണ്ണത്തിന്റെയും രണ്ടു ലക്ഷത്തിലേറെ രൂപയുടെയും ഉറവിടത്തെ കുറിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. നാൽപ്പത് പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തിലേറെ രൂപയുമാണ് വാഹനത്തിലുണ്ടായിരുന്നത്.

സ്വർണ്ണവും പണവും തങ്ങളുടേതാണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽവെച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയതെന്നാണ് ലക്ഷ്മിയുടെ മൊഴി. അതിനിടെ അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് അർജുനാകാമെന്നാണ് ഫോറൻസിക് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളാണെന്നും ബാലഭാസ്‌ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്നും ഫോറൻസിക് റിപ്പോർട്ടിൽ വിശദമാക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഫോറൻസിക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here