പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടീസ്
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടീസ്. കരാറുകാരന്‍, ഡിസൈനര്‍, കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ്
എറണാകുളം വിജിലന്‍സ് യൂണിറ്റ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
എഫ്‌ഐആറില്‍ പേര് പരാമര്‍ശിക്കപ്പെട്ട കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ്, ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി ആദ്യഘട്ട ചോദ്യം ചെയ്യലിന് വിധേയരാക്കുന്നത്. കരാറുകാരന്‍, പാലത്തിന്റെ ഡിസൈനര്‍ തുടങ്ങിയവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചത്. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പേരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്യലിന് വിധേയരാക്കാനാണ് തീരുമാനം.
അതേസമയം തീര്‍ത്തും അപകടാവസ്ഥയിലുള്ള പാലം പൊളിക്കണം എന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്‍പാകെ വിജിലന്‍സ് വെച്ചിരുന്നു. പാലത്തില്‍ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയുക തന്നെ വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാലം നിര്‍മ്മാണ കാലത്തെ ജനപ്രതിനിധികളില്‍ ചിലരിലേക്കും അന്വേഷണം നീളുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here