Advertisement

തെരഞ്ഞെടുപ്പ് തോൽവി; എ.കെ ആന്റണിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കെതിരെ ചെന്നിത്തല

June 9, 2019
Google News 0 minutes Read

ദേശീയതലത്തിൽ കോൺഗ്രസിനേറ്റ തോൽവിയുടെ ഉത്തരവാദിത്വം എ.കെ ആന്റണിയുടെ മാത്രം തലയിൽ വെച്ച് കെട്ടേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡീയയിൽ എ.കെ ആന്റണിക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പരാജയത്തിൽ എ.കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവർ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനല്ല ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്നും ലീഡർ കെ.കരുണാകരനെയും എ.കെ ആന്റണിയെയും പോലുള്ള നേതാക്കൻമാർ കൊണ്ട വെയിലാണ് ഇന്നത്തെ കോൺഗ്രസിന്റെ തണലെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളിൽ ഒരാളാണ് ഏ. കെ. ആന്റണി. ഉന്മൂലന രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പിടിയിൽ അകപ്പെടാതെ എഴുപതുകളിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ദിശാബോധം നൽകിയത് ഏകെ ആന്റണിയുടെ നേതൃത്വം ആയിരുന്നു. ഏറ്റവും ചെറിയ പ്രായത്തിൽ കേരളത്തിന്റെ കെപിസിസി അധ്യക്ഷ പദവിയിലും മുഖ്യമന്ത്രി കസേരയിലും അദ്ദേഹത്തെ എത്തിച്ചത് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളായിരുന്നു. കോൺഗ്രസ് പാർട്ടിയെ കേരളത്തിൽ ശക്തിപ്പെടുത്തിയതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ്. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും 19 ലോക്‌സഭംഗങ്ങളെ സംഭാവന ചെയ്യാൻ കേരളത്തെ പ്രാപ്തമാക്കിയത്
ഏ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിന് ഇട്ടുനൽകിയ ഉറപ്പുള്ള അസ്ഥിവാരമാണ്. ഈ അടിത്തറയിൽ നിലയുറപ്പിച്ചു നിയമസഭയിലും തെരുവിലും യുഡിഎഫ് നടത്തിയ സമരപരമ്പരകളുടെ വിജയമാണ് ഈ ജനവിധി. യുഡിഎഫ് പ്രവർത്തകരുടെ ചോരയും വിയർപ്പുമാണ് ഈ വിജയം.

മതേതരത്വം വെല്ലുവിളി നേരിടുന്ന കാലത്ത് എല്ലാവിഭാഗം ആളുകൾക്കും ഒരേ പോലെ ആശ്രയിക്കാവുന്ന ദേശീയ നേതാവ് ആര് എന്ന പുതുതലമുറയുടെ ചോദ്യത്തിന് ചൂണ്ടിക്കാണിക്കാവുന്ന വ്യക്തിത്വമാണ് ഏ കെ.

ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിയുടെ മാത്രം തലയിൽ കെട്ടിവച്ചു സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ടാണ് ഞാൻ ഇത്രയും കുറിച്ചത്.

ഇന്ദിരാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപെട്ടപ്പോൾ കോൺഗ്രസ്‌യുഗം അവസാനിച്ചു എന്ന് പലരാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതി. ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലെ കോൺഗ്രസ് ചിറകടിച്ചു ഉയരുന്ന കാഴ്ചയാണ് പിന്നീട് ലോകംകണ്ടത്. തിരിച്ചടിയും തിരിച്ചുവരവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. എഴുതി തള്ളുന്നവരുടെ തലയ്ക്കു മുകളിലൂടെ കോൺഗ്രസ് വീണ്ടും പറന്നുയരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവർത്തത്തിന്റെ ഭാഗമാണ്. പല മുതിർന്ന നേതാക്കൾക്കും വിവിധസംസ്ഥാനങ്ങളുടെ ചുമതല നൽകിയിരുന്നു. ചാർജുള്ള ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ രൂപപ്പെടുത്തിയത്.സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുത്.

ഈ പരാജയത്തിൽ ഏ കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവർ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനല്ല ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്.

ആദർശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളി വാരിഎറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം ഒരു കോൺഗ്രസ് പ്രവർത്തകനും അംഗീകരിക്കാനാവില്ല. ലീഡർ കെ.കരുണാകരനെയും ഏ കെ ആന്റണിയെപോലുള്ള നേതാക്കന്മാർ കൊണ്ട വെയിലാണ് ഇന്നത്തെ കോൺഗ്രസിന്റെ തണൽ. മതേതരത്വത്തിന്റെയും ആദർശശുദ്ധിയുടെയും മുഖമായി ഏ കെ ആന്റണി ഉയർന്നു നിൽക്കുന്നത് എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന് ഉൾകരുത്താണ്.

പരാജയത്തിന്റെ പാപഭാരം ഒരാളിൽ അടിച്ചേൽപ്പിക്കുമ്പോൾ യഥാർത്ഥ കാരണം കണ്ടെത്താതെ പോകുന്നു. ജനങ്ങളിൽ നിന്ന് അകലുമ്പോൾ പാർട്ടിയിൽ കാതലായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യം വിഭജന ത്തിന്റെയും വർഗീയതയുടെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. വർഗീയതയെ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടാണ് നാം നേരിടേണ്ടത്. പോസിറ്റീവ് ശ്രമങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു സംഘടനയെ ശക്തിപ്പെടുത്തടുത്താനാണ് ഓരോരുത്തരും തയ്യാറാകേണ്ടത്. ഒരുമിച്ചു നിൽക്കലും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ തുറന്നുകാട്ടലുമാണ് രാജ്യവും കാലവും കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here