ജോസ് കെ മാണി സ്വയം പുറത്തുപോകാനുള്ള വഴിയൊരുക്കുന്നു; യോഗം വിളിച്ചത് അനധികൃതമെന്ന് പി ജെ ജോസഫ്

ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് രംഗത്ത്. സ്വയം പുറത്തുപോകാനുള്ള വഴിയൊരുക്കുകയാണ് ജോസ് കെ മാണിയെന്ന് പി ജെ ജോസഫ് പറയുന്നു. ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഉൾപ്പെടെയുള്ള എം പിമാർക്കും എം എൽ എമാർക്കും പി ജെ ജോസഫ് ഇ മെയിൽ സന്ദേശം അയച്ചു.
യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി വിട്ടുപോകുന്നതിന് തുല്യമാണ്. ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് ബാലിശമായ കാരണങ്ങൾ പറഞ്ഞ് ജോസ് കെ മാണി പിൻമാറി. യോഗം വിളിക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായ തനിക്കാണെന്നും പിജെ ജോസഫ് ആവർത്തിച്ചു. 28 അംഗ ഹൈപവർ കമ്മിറ്റിയിൽ 15 പേർ തനിക്കൊപ്പമുണ്ടെന്നും പി ജെ.ജോസഫ് അവകാശപ്പെട്ടു.
നാനൂറോളം അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയിലെ മൂന്നൂറോളം അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നത്. കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വർക്കിംഗ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here