‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബന്ധത്തിൽ കുട്ടി’; ബിനോയ് കോടിയേരിക്കെതിരെ മുൻ ബാർ ഡാൻസറുടെ പീഡന പരാതി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പീഡന പരാതി. ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. മുംബൈ ഓഷിവാര സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ബാർ ഡാൻസറായിരുന്ന യുവതിയാണ് ബിനോയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്നും പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ബലാൽസംഗം ചെയ്തു. ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും ആരോപണമുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയിൽ അന്ദേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ലെന്നും പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here