മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തിയെന്ന് ബാങ്കേഴ്‌സ് സമിതി; ജപ്തി ഭീഷണിയുമായി പത്രപ്പരസ്യം
കർഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കേഴ്‌സ് സമിതി. ഇതു സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പത്രപ്പരസ്യം നൽകി. മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ കർഷകരുടെ വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്നാണ് ആർബിഐ നിലപാട്. റിസർവ് ബാങ്കിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ കാർഷിക വായ്പകളുടെ മൊറട്ടോറിയം ജൂലൈ 31 ന് അവസാനിക്കും. ഈ തീയതി കഴിഞ്ഞാൽ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്രപ്പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജപ്തി അനുവദിക്കില്ലെന്നും ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കുമെന്നും കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്നും ആവശ്യമെങ്കിൽ ആർബിഐ ഗവർണറെ കാണുമെന്നും സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here